തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിലെ ഓഫിസ് അറ്റൻഡന്റ് വിഭാഗത്തിൽ ഒഴിഞ്ഞു കിടക്കുന്ന 220 തസ്തികകൾ നിർത്തലാക്കുന്നു. വിവിധ വകുപ്പുകളിൽ ആവശ്യം വരുന്ന മുറയ്ക്ക് ഇതേ തസ്തികയോ മറ്റു തസ്തികകളോ സൃഷ്ടിക്കും. ഇതു സംബന്ധിച്ച ഉത്തരവിന്റെ കരടു തയാറായെങ്കിലും വിശദമായ ഉത്തരവിറക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശിച്ചു. എന്നാൽ, രണ്ടു വരി മാത്രമുള്ള കരട് ഉത്തരവിന്റെ പകർപ്പ് ജീവനക്കാരിൽ ചിലർ പുറത്തുവിട്ടു.
ഇ–ഓഫിസ് സംവിധാനം വന്നതോടെ ഓഫിസ് അറ്റൻഡന്റ് വിഭാഗത്തിന്റെ ജോലി ഇല്ലാതായി. ഓഫിസ് അറ്റൻഡന്റ് അടക്കമുള്ള ജോലികളിൽ അധിക ജീവനക്കാരുണ്ടെന്നും ഇവരെ മറ്റു വകുപ്പുകളിലേക്കു പുനർവിന്യസിക്കണമെന്നും സെക്രട്ടേറിയറ്റിലെ ഭരണ സംവിധാനം പരിഷ്ക്കരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം നിയമിച്ച ഉദ്യോഗസ്ഥ സമിതി റിപ്പോർട്ട് നൽകിയിരുന്നു. ജോലിയില്ലാത്ത ഒട്ടേറെ തസ്തികകളുണ്ടെന്നായിരുന്നു സമിതിയുടെ കണ്ടെത്തൽ.
സെക്രട്ടേറിയറ്റിൽ അധികമുള്ള 300 ജീവനക്കാരെ പുറത്തുള്ള വകുപ്പുകളിലേക്കു പുനർവിന്യസിക്കണം. സെക്രട്ടേറിയറ്റിലെ ഓഫിസ് അറ്റൻഡന്റ്, കംപ്യൂട്ടർ അസിസ്റ്റന്റ് (ടൈപിസ്റ്റ്) തസ്തികകളിൽ 750 പേർ ജോലി ചെയ്യുന്നുണ്ട്. 450 പേരെ മാത്രമേ സെക്രട്ടേറിയറ്റിൽ ആവശ്യമുള്ളൂ. ബാക്കിയുള്ളവരെ മറ്റു വകുപ്പുകളിലേക്കു പുനർവിന്യസിക്കണം. ഇ–ഫയൽ ആയതോടെ ഓഫിസ് അറ്റൻഡന്റുമാർക്കും ടൈപ്പിസ്റ്റുകൾക്കും കാര്യമായ ജോലിയില്ലാതെയായി. വകുപ്പുകളിൽ അധികമുള്ള ഇത്തരം ജീവനക്കാരെ ജോലി കൂടുതലുള്ള ആഭ്യന്തരം, റവന്യു, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലേക്കു മാറ്റണമെന്നും സമിതി ശുപാർശ ചെയ്തിരുന്നു.